Monday, June 30, 2025

ശിവൻകുട്ടിയുടെ സുംബ


ഇന്ന് നാട് നിറയെ സുംബയെ കുറിച്ചുള്ള ചർച്ചകൾ അലയടിക്കുന്നുണ്ടെങ്കിലും ശിവൻകുട്ടി സാറിൻറെ സുംബാ പ്രാവീണ്യം പണ്ടേ അറിയപ്പെടേണ്ടതായിരുന്നു. വർഷങ്ങൾക്കു മുന്നേ കേരള നിയമസഭയിൽ അദ്ദേഹം തൻറെ സ്വന്തം സുംബ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ഓർമ്മയില്ലേ? മേശയിൽ ചാടി കയറിയുള്ള പ്രകടനം. അത് സുംബയായിരുന്നു എന്ന് അന്ന് തിരിച്ചറിയപ്പെട്ടില്ല. ഇത് കാര്യമായി ശ്രദ്ധിക്കപ്പെടാഞ്ഞത് കേസൊക്കെ തേഞ്ഞുമാഞ്ഞു പോയി എന്നതുകൊണ്ട് ആവാം. ഒരു കമ്മ്യൂണിസ്റ്റ് വൈരുദ്ധ്യാത്മക ഭൗതികവാദ ലൈനിൽ പോയാൽ കോടതിയിൽ തേയും എന്നതിനാൽ ഒരു അദ്വൈത-ആര്യൻ-ആറാം തമ്പുരാൻ സ്റ്റൈലിൽ 'ബ്രഹ്മൻ സത്യം ജഗത് മിഥ്യ' എന്ന സങ്കൽപ്പത്തിൽ നിയമസഭയിൽ നടന്നതെല്ലാം വെറും മായ മാത്രമായിരുന്നു എന്ന് തെളിയിച്ചു കളഞ്ഞത് കൊണ്ടായിരിക്കാം ഈ പ്രകടനം കേരള സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്താതെ പോയത്. 

എന്നാൽ തൻറെ സമയപരിധി തീരാൻ ഏതാനും മാസങ്ങൾ മാത്രമുള്ള ഇപ്പോൾ ശിവൻകുട്ടി തൻറെ സാമർത്ഥ്യം എടുത്ത് വീശിയിരിക്കുകയാണ്. കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും സുംബ പഠിപ്പിക്കും എന്നാണ് ഭീഷണി. നല്ല കാര്യം തന്നെ. കുഞ്ഞുങ്ങൾ ഇത്തിരി ഒക്കെ ചാടിത്തുള്ളി, കുത്തിമറിഞ്ഞ്, ശരീരമൊക്കെ ഇളക്കി അർമാദിക്കട്ടെ. കളിസ്ഥലങ്ങളില്ലാതായ, മൊബൈലിൽ മുങ്ങിത്താണ, കുട്ടിത്തങ്ങൾ ഇങ്ങനെയെങ്കിലും ഒന്ന് ഇളകുന്നത് നല്ലതാണ്. ലഹരിക്ക് എതിരെ എന്ന കാരണം മാത്രം തീരേ ദഹിക്കുന്നില്ല. ഡാൻസ് എന്നു കേട്ടാലേ രണ്ടടിച്ച് തുള്ളാം എന്ന് പരിപാടിയിടുന്ന ഒരു സമൂഹത്തെ സുംബ ചെയ്ത് മുക്തമാക്കാൻ സാധ്യമോ? 

എന്നാൽ ഇത് കേട്ടതും ചിലതൊക്കെ ചാടിയിറങ്ങി എതിർ സ്വരങ്ങൾ കേൾപ്പിക്കാൻ തുടങ്ങി. ഇതെല്ലാം അശ്ലീല പ്രകടനങ്ങൾ ആണെന്നും, ഇങ്ങനെയുള്ള പരിഷ്കാരങ്ങൾ പള്ളി കമ്മിറ്റികൾ വഴി ചർച്ച ചെയ്തു നടപ്പാക്കണം എന്നും തിട്ടൂരങ്ങൾ ഇറങ്ങാൻ തുടങ്ങി. എനിക്ക് തോന്നുന്നത്, സുംബയും സാംബയും തമ്മിൽ മാറിപ്പോയതായിരിക്കും എന്നാണ്. പാവങ്ങൾ. ലോകകപ്പ് സീസണിൽ മലയാള സ്പോർട്സ് ലേഖകരെല്ലാം ബ്രസീൽ കളിക്കാർ സാംബാ താളത്തിൽ കളിക്കുന്നു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതിന്റെ പ്രശ്നമാണ്. എന്ത് വൃത്തികേട്! സഞ്ജു സാംസൺ കളിക്കുന്നത് കഥകളിയുടെ രീതിയിലാണ് എന്ന് പറയുന്നത് എത്ര ബാലിശമാണോ, അത്ര റിഡിക്യൂലസ് ആണ് ഇതും. 


എന്തായാലും ശിവൻകുട്ടി മാസ്റ്റർ ഇതിനെല്ലാം പുല്ലുവിലയാണ് കൊടുക്കുന്നത്. വെച്ച കാല് മുന്നോട്ടു തന്നെ എന്ന് മാർക്സിയൻ സിദ്ധാന്തം അനുസരിച്ചുള്ള നീക്കം. എല്ലാ വിദ്യകളും അഭ്യാസങ്ങളും വശമാക്കിയ ഒരു വിദ്യാഭ്യാസ മന്ത്രി നമുക്കുണ്ടെന്ന് അദ്ദേഹം തെളിയിച്ചു തന്നു. ലേബർ മന്ത്രി കൂടിയായ അദ്ദേഹത്തിൻറെ ഭരണത്തിൽ കേരളത്തിലെ ലേബർ ഒക്കെ നിശ്ചലം ആണെങ്കിലും കുട്ടികൾ അത്യാവശ്യം ലേബർ ചെയ്യുന്നു എന്നത് ആശ്വാസം തന്നെ.

ഇതിൻറെ ശരിയായ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് ദക്ഷിണേന്ത്യയിൽ പൊണ്ണത്തടി വർദ്ധിക്കുന്നു എന്ന പഠനത്തിൻറെ കൂടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ കുടവയർ കൂടി വരുന്നുണ്ട് പോലും. ഈ ലേഖകൻ തന്നെ പടിപ്പുര കയറുമ്പോൾ ഉമ്മറത്ത് എത്തുന്ന ഒരു പൈലറ്റ് വയർ അകമ്പടി സേവിക്കുന്ന മാന്യദേഹം ആണ്. 'കുംഭ കുറക്കാൻ ഇത്തിരി സുംബാ' എന്നോ മറ്റോ ആകർഷകമായ ഒരു മുദ്രാവാക്യം കാലഘട്ടത്തിൻറെ ആവശ്യമാവുകയാണ്. 

ചിലരെങ്കിലും പറയുന്നത് ഇതൊക്കെയും ഒരു ലാറ്റിനമേരിക്കൻ കമ്യൂണിസ്റ്റ് അസ്കിതയാണ് എന്നാണ്. അതു പോലെ കേന്ദ്ര സർക്കാർ പ്രൊമോട്ട് ചെയ്യുന്ന യോഗയെ വലിച്ചു താഴെയിറക്കാനുള്ള ഗൂഢാലോചന ആണ് എന്നും പറയപ്പെടുന്നു. സാദ്ധ്യത ഇല്ല. കാരണം ഇപ്പോൾ ഇതേ ശിവൻകുട്ടി സാർ കൊണ്ടുവന്ന അടുത്ത പരിഷ്കാരം തന്നെ. 

കേരളത്തിൽ ഒന്നാം ക്ലാസ് മുതൽ ഹിന്ദി വിദ്യാഭ്യാസം നിർബന്ധമാക്കുന്നു പോലും. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം ഹിന്ദിയെ പുറം കാലുകൊണ്ട് തൊഴിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് ഇവിടെ ഇങ്ങനെ. സജീവമായ വല്ല അന്തർധാരയോ മറ്റോ ആയിരിക്കും, ശിവൻകുട്ടിയെ കുറ്റം പറയരുതല്ലോ. എന്നാൽ മലയാളവും ഇംഗ്ലീഷും പഠിപ്പിച്ച് പഠിപ്പിച്ച് നിരക്ഷരകുക്ഷികളാക്കിയ പാവം വിദ്യാർത്ഥികളെ ഇങ്ങനെ പരീക്ഷിക്കണോ എന്ന് എന്റെ ആത്മഗതം. 

Monday, November 11, 2024

വിശപ്പ് പ്രണയം ഉന്മാദം: ഇല്ലായ്മയിൽ ഉള്ളത്

 ഇവിടെ ഇംഗ്ലീഷിൽ വായിക്കാം. 

"തലയ്ക്കുള്ളിലെ ജെല്ലിമിഠായികൾ എന്തൊക്കെ അദ്ഭുതങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന്, എപ്പോഴാണ് അതിനുള്ളിൽ മാറ്റങ്ങൾ വരുന്നതെന്ന്, കയ്‌പ്‌ മധുരമായും മധുരം കയ്‌പായും മാറുന്നതെന്ന് ആർക്കാണ് പറയാനാവുക..?"


ദാരിദ്ര്യം മനുഷ്യരുടെ ഓജസ്സ് ഊറ്റിയെടുത്ത് അവരെ വെറും ചണ്ടിയാക്കി മാറ്റിക്കളയുന്ന പ്രതിഭാസമാണ്. സമ്പത്തില്ലായ്മ എന്ന ഒരു ഘടകത്തിന്റെ മാത്രം അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് അതിനെ ലളിതവൽക്കരിക്കുകയായിരിക്കും. ദാരിദ്ര്യത്തിന്റെ യഥാർത്ഥവും അന്തിമവും ആയ വില, അത് വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാക്കുന്ന സാമൂഹികവും മാനസികവും രാഷ്ട്രീയവുമായ അപചയം കൂടി കണക്കിലെടുത്തു നിർണ്ണയിക്കുമ്പോൾ, നാം കരുതുന്നതിലും വളരെ വലുതായിരിക്കും. 

പട്ടിണിയുടെ എല്ലാ പീഢാനുഭവങ്ങളിലൂടെയും കടന്നു പോകുമ്പോഴും തന്റെ സഹൃദയത്വം നഷ്ടപ്പെടാതെ, അതിനെ കൂടുതൽ പരിപോഷിപ്പിക്കാൻ തുനിഞ്ഞിറങ്ങി എന്നതാണ് മുഹമ്മദ് അബ്ബാസ് എന്ന വായനക്കാരന്റെ വിജയം. സമൂഹത്തിന്റെ എല്ലാ അളവുകോലുകളിലും പിന്നാക്കം നിൽക്കുന്ന ഒരാൾ, മനുഷ്യൻ എന്ന നിലയിൽ മുൻനിരയിൽ ഇടിച്ചു കയറിയതിന്റെ ദൃഷ്ടാന്തം ആണ് അയാളുടെ ജീവിതം. എട്ടാം ക്ലാസ് വരെ മാത്രം, അതും തമിഴിൽ, പഠിച്ച്, മലയാള ഭാഷ വായിക്കാൻ അറിയാതിരുന്ന ഒരാൾ, ഒരു നേരത്തെ ആഹാരം തനിക്കും കുടുംബത്തിന്നും തേടാനുള്ള നെട്ടോട്ടത്തിന് ഇടയിലും പുസ്തകം വായിക്കാനുള്ള, സൃഷ്ടിപരമായി സമൂഹത്തിനോട് സംവദിക്കാനുള്ള ആർജ്ജവം കാത്തു സൂക്ഷിച്ചു എന്നതാണ് മനുഷ്യ വർഗത്തോടുള്ള അയാളുടെ സംഭാവന. 

അബ്ബാസിന്റെ ഓർമ്മക്കുറിപ്പുകൾ ആയ "വിശപ്പ് പ്രണയം ഉന്മാദം" ഈയടുത്താണ് വായിക്കാൻ കിട്ടിയത്. തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിൽ പതിഞ്ഞ ഓർമ്മകളുടെ സമാഹാരം. ഇതിലെ മുപ്പത്തിയെട്ട് കുറിപ്പുകൾ പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടതാണെന്ന് വായിച്ചപ്പോൾ മനസ്സിലായി. തനിക്കുള്ളിലും, ചുറ്റിലും നിറഞ്ഞാടുന്ന ഇല്ലായ്മയാണ് മിക്കവയിലും പ്രകടമാകുന്ന വിഷയം. കൊടിയ പട്ടിണിയിൽ മനുഷ്യത്വവും, പ്രതികരണശേഷിയും കൈമോശം വരുന്നതിന്റെ ചിത്രങ്ങൾ, അവയ്ക്കിടയിൽ അതെല്ലാം തിരിച്ചുപിടിക്കാനുള്ള ചില കഠിന ശ്രമങ്ങൾ. ഈ കുറിപ്പുകളെ എറ്റവും ഋജുവായി ഇങ്ങനെ നിർവചിക്കാം എന്നു തോന്നുന്നു. 

താനും തന്റെ ജീവിതവും മുന്നിട്ടു നിൽക്കുന്ന കുറിപ്പുകളിൽ കാണുന്ന ഗഹനമായ ആത്മവിചിന്തനം, സമൂഹത്തെയും സഹജീവികളേയും കുറിച്ചുള്ള എഴുത്തിൽ പ്രകടമാകുന്ന സഹാനുഭൂതിയും  അനുകമ്പയും, ഇവയെല്ലാം അബ്ബാസിന്റെ എഴുത്തിനെ ശ്രദ്ധിക്കാൻ നമ്മെ നിർബന്ധിപ്പിക്കുന്നു. തലക്കെട്ടിലുള്ള മൂന്നു ഘടകങ്ങൾ, വിശപ്പും പ്രണയവും ഉന്മാദവും, എങ്ങനെ അന്യോന്യം ഒരേ സമയം കാരണവും ഫലവും ആയി മാറുന്നു എന്നതും പ്രാധാന്യമുള്ള പ്രതിപാദ്യ വിഷയമായി തോന്നി. 

ഇതിലെ ആദ്യത്തെ കുറിപ്പിൽ എഴുത്തുകാരൻ ഒരു മുൻകൂർ ജാമ്യം എടുത്തു വെക്കുന്നുണ്ട്. സാഹിത്യഭാഷ പ്രതീക്ഷിക്കരുതെന്നും, ജീവിതത്തിന്റെ ഭാഷയാണ് ഇതിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ഇതിലെ വിഷയം പ്രാധാന്യം അർഹിക്കുന്നു എങ്കിലും, രചനയിലെ അതിവൈകാരികതയും തഴമ്പിച്ച സാഹിത്യ പ്രകടനങ്ങളും കല്ലുകടിയാകുന്നു. ഈ രീതിയിൽ തന്റെ ഉള്ളിൽ ഉരുകിത്തിളയ്ക്കുന്ന വികാരങ്ങളെ ഒഴുക്കിക്കളയുന്നത് എഴുത്തുകാരന് ഒരു തെറാപ്പിയുടെ ഫലം കൊടുക്കുന്നുണ്ടാവാം. അയാളുടെ ലോകത്തിന്റെ പുറത്തുനിന്നു കൊണ്ട്, താൻ മാവിലായിക്കാരൻ ആണല്ലോ എന്ന സമാധാനത്തോടെ, അയ്യോ പാവം എന്നുരുവിടുന്ന വായനക്കാരനും ഒരു പൈങ്കിളി സുഖം ലഭിക്കുന്നുണ്ടാവാം. എന്നാൽ ഈ വാചാടോപം കൃതിയുടെ വിഷയത്തിന്റെ അന്തസ്സത്ത ചെറുതായെങ്കിലും ചോർത്തിക്കളയുന്നു എന്നതാണ് ഇതിലെ യഥാർത്ഥ ദുരന്തം. 


Wednesday, October 30, 2024

വിലായത്ത് ബുദ്ധ- കഥയും സാഹിത്യവും

ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇവിടെ ഉണ്ട്. 


സാഹിത്യം എന്നത് നിർവചിക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള വാക്കാണ്. കാരണം വളരെയേറെ ആത്മനിഷ്ഠമായ ഒന്നാണത്. വർഷങ്ങൾ കൊണ്ട് ഒരാളുടെ ജീവിതത്തിൽ അയാളുടെ അനുഭവങ്ങൾ ഉണ്ടാക്കുന്ന സംവേദനക്ഷമതയാണ് അയാളുടെ സാഹിത്യത്തെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഒരാളുടെ ഇഷ്ടസംഗീതം മറ്റൊരാൾക്ക് തെറിപ്പാട്ടാകുന്നത്, ഒരു സാഹിത്യസൃഷ്ടി ഒരാളിൽ ഉണ്ടാക്കുന്ന അനുരണനം അതേ പോലെ, അതേ അളവിൽ മറ്റൊരാളിൽ ഉണ്ടാക്കാത്തത്. 

എന്നെ സംബന്ധിച്ചിടത്തോളം, സാഹിത്യത്തിന്റെ പ്രധാന ഘടകങ്ങൾ രൂപവും, ഘടനയുമാണ്. ആയിരം തരത്തിൽ പറയാവുന്ന ഒരു കഥയ്ക്ക് ഏറ്റവും അനുയോജ്യം എന്ന് സാഹിത്യകാരൻ തീരുമാനിക്കുന്ന രീതിയാണ് അത് എത്ര നല്ല സാഹിത്യമാണ് എന്ന് തീരുമാനിക്കുന്നത്. അതിൽ അയാൾ പറയുന്ന കാര്യങ്ങളുടെ അത്ര തന്നെയോ ചിലപ്പോൾ അതിലധികമോ പ്രാധാന്യം, പറയാത്തതോ പറയാതെ പറയുന്നതോ ആയ കാര്യങ്ങൾക്ക് ഉണ്ടാകും. 

പല വായനക്കാരും ഒരു അബോധ തലത്തിൽ സാഹിത്യത്തെ ആസ്വദിക്കുന്നവരാണ്. ഒരു നല്ല പുസ്തകം വായിച്ചു എന്ന ആഹ്ളാദത്തിനപ്പുറം കൂടുതൽ വിശകലനം നടത്താൻ പലരും തയ്യാറാവുന്നില്ല. അപ്പോഴാണ്, സാഹിത്യപരമായ ഗുണങ്ങൾ കുറവുള്ള പുസ്തകങ്ങൾ വെറും മാർക്കറ്റിംഗിന്റെയും അത് സൃഷ്ടിക്കുന്ന ഹൈപ്പിന്റെയും ബലത്തിൽ വായനക്കാരിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. അപ്പോൾ നിങ്ങൾ ചോദിക്കും വ്യക്തിനിഷ്ഠമായ സാഹിത്യത്തിന്റെ ഗുണം ആരു തീരുമാനിക്കും എന്ന്. 

അത് നിരൂപകനോ ഇൻഫ്ലുവൻസറോ മാർക്കറ്റിംഗ് വിദഗ്ധനോ അല്ല, 'വിവരമുള്ള' വായനക്കാരനാണ് തീരുമാനിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഒരു ആഖ്യായികയുടെ, അത് നോവലോ, കഥയോ എന്തുമായിക്കോട്ടെ, സാഹിത്യ സമ്പത്ത് വിലയിരുത്താൻ ഞാൻ ഉപയോഗിക്കുന്ന വഴി വളരെ ലളിതമാണ്. അതിന്റെ പ്ലോട്ട് മറ്റൊരാളോട് പറയുമ്പോൾ കേൾക്കുന്നയാൾക്ക് ആ പുസ്തകം വായിച്ച അനുഭൂതി എത്രത്തോളം കിട്ടും എന്ന് ചിന്തിക്കുക. മറ്റൊരാളോട് പുസ്തകത്തിലെ കഥ പറയുമ്പോൾ ചോർന്നു പോകുന്ന അതിലെ ഘടകമാണ് സാഹിത്യം. 'ഖസാക്കിന്റെ ഇതിഹാസം' അല്ലെങ്കിൽ 'ചെമ്മീൻ' തുടങ്ങിയ കൃതികളുടെ പ്ലോട്ട് മാത്രം പറഞ്ഞു കൊടുക്കുമ്പോൾ നഷ്ടപ്പെടുന്ന സത്തയാണ് അതിലെ സാഹിത്യം. 

ഇത്രയും നീണ്ട ആമുഖം എഴുതാൻ കാര്യം ഇന്നലെ വായിച്ച ജി. ആർ. ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന പുസ്തകമാണ്. ഇതിൽ സാഹിത്യം കുറവാണ്, ഒരു കഥാകഥനം എന്ന് പറയാം. ഇതിന്റെ കഥയുടെ ചുരുക്കം ഇവിടെ പറഞ്ഞാൽ, വായിക്കുന്നയാൾക്ക് പുസ്തകം വായിച്ചതിനോട് അടുത്ത ഒരു അനുഭൂതി കിട്ടും. അതിനാൽ ഞാൻ അതിന് മുതിരുന്നില്ല. ഞാൻ കുറ്റപ്പെടുത്തുകയല്ല. ഇതൊരു നല്ല കഥയാണ്, വളരെ രസകരമായി പറഞ്ഞ ഉദ്വേഗജനകമായ കഥ. ഇത്ര നന്നായി പറഞ്ഞ കഥാകാരൻ അഭിനന്ദനം തീർച്ചയായും അർഹിക്കുന്നു. 

അഭിനന്ദനം അർഹിക്കാത്തത് ഇതിന്റെ മുന്നിലും പിന്നിലും നിന്ന് ഇതിന്റെ സാഹിത്യത്തെ പെരുപ്പിച്ചു കാട്ടാനുള്ള ശ്രമമാണ്. ചില തട്ടുപൊളിപ്പൻ പടങ്ങളിൽ, നായകന്റെ ഗുണഗണങ്ങൾ 'തള്ളാൻ' വരുന്ന ശിങ്കിടിയെ പോലെ, ചിലർ ഇതിൽ മുങ്ങിത്തപ്പി ഇതിനില്ലാത്ത സാഹിത്യ ഗുണങ്ങൾ നിരത്തുന്നു. ഒന്നും കിട്ടാത്തതിനാൽ കഥയിൽ വിവരിക്കുന്ന ചില വസ്തുക്കളുടെ മണവും നിറവും ചികയുന്നു. മറ്റൊരാൾ ഇതിന്റെ തലക്കെട്ടിൽ ഉള്ള 'ബുദ്ധ' എടുത്ത് ഇതിനെ സെൻ ബുദ്ധിസ്റ്റ് കഥയാക്കാൻ വിയർപ്പൊഴുക്കുന്നു. നൂറ്റമ്പത് പേജുള്ള പുസ്തകത്തിൽ നാൽപ്പത്തി അഞ്ചു പേജുകൾ, ഏതാണ്ട് മൂന്നിലൊന്ന് ഭാഗം, പുസ്തകത്തെ തള്ളിക്കയറ്റുകയാണ്. 

ഇതു പോലൊരു കഥയായ 'The Godfather' പണ്ടൊരു നല്ല സംവിധായകൻ മികച്ച സാഹിത്യ ഗുണമുള്ള ചലച്ചിത്രമാക്കി മാറ്റിയ ചരിത്രമുണ്ട്. 'വിലായത്ത് ബുദ്ധ' എന്ന കഥാഖ്യാനത്തിനും അതേ ഭാഗ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. 

Wednesday, October 16, 2024

ഫാനായണം...


 ഇന്നലെ മെട്രോ കാത്തു നിൽക്കുമ്പോൾ കേട്ടത്:

"നീയൊരു മാതിരി മോഹൻലാൽ ഫാൻസിന്റെ പണി കാട്ടരുത്."

"അതെന്താ?"

"ലാലേട്ടന്റെ ബ്രഹ്മാണ്ഡ സിനിമ വരുന്നുണ്ട് എന്ന് ആർത്തലച്ച് ബഹളം കൂട്ടും. പടം ഇറങ്ങിയാൽ ഒരുത്തനും കാണില്ല. പിന്നെ എട്ടു നിലയിൽ പൊട്ടി തിയേറ്റർ വിട്ട ശേഷം സംവിധായകനെയും എഴുത്തുകാരനെയും തെറി വിളിച്ചു ക്ഷീണം മാറ്റും."

"അപ്പോൾ മമ്മൂട്ടി ഫാൻസോ?"

"അവരും പടം തിയേറ്ററിൽ പോയൊന്നും കാണില്ല. പിന്നെ ഒരു വ്യത്യാസം, പടം പൊട്ടിയാലും ഇക്ക സൂപ്പർ എന്ന് പറഞ്ഞു ഇന്റർനെറ്റിൽ തള്ളിമറിച്ചോളും."

Tuesday, October 15, 2024

മഹേന്ദ്രസംഭവം അഥവാ അപമാനക്കൊല...

 


ഇംഗ്ലീഷിൽ വായിക്കാൻ

കഴിഞ്ഞ ദിവസമാണ് സോണി ലിവിലൂടെ മലയാളം വെബ് സീരീസായ 'ജയ് മഹേന്ദ്രൻ' കണ്ടത്. തീരെ രൂപഭദ്രതയില്ലാത്ത രചനയും അവതരണവും ആണെങ്കിലും, തനിമലയാളി സൈക്കിയുടെ ആൾരൂപം എന്നു ധൈര്യത്തോടെ പറയാവുന്ന നടനായ സൈജു കുറുപ്പിന്റെ മികച്ച പ്രകടനവും, ഇതു മുന്നോട്ടു വെക്കുന്ന ചില പ്രസക്തമായ സാമൂഹിക പ്രശ്നങ്ങളും കാരണം സീരീസ് മനസ്സിൽ തങ്ങിക്കിടന്നിരുന്നു. 

ഈ കുറിപ്പ് ഇന്നലെ തന്നെ എഴുതാൻ തുടങ്ങിയതായിരുന്നു. 'വെള്ളിമൂങ്ങ' എന്ന ചിത്രവുമായി ബന്ധപ്പെടുത്തി ഒരു താരതമ്യമായിരുന്നു ഉദ്ദേശം. എന്നാൽ കാര്യമായൊന്നും പറയാനില്ലെന്നു തോന്നിയതിനാൽ പകുതിയിൽ ഉപേക്ഷിച്ചു. പക്ഷേ, ഇന്നു പുറത്തു വന്ന ഒരു വാർത്ത കണ്ടപ്പോൾ തോന്നിയ നടുക്കവും ചിന്തകളും കാരണം വീണ്ടും എഴുതാൻ ഇരിക്കുകയാണ്. 

ഇതിലെ നായകനായ മഹേന്ദ്രൻ ഒരു ബ്യൂറോക്രാറ്റ് ആണ്. നിയമത്തിന്റെ കുരുക്കുകളും, അത് തരണം ചെയ്യാനുള്ള എളുപ്പവഴികളും, തനിക്കുവേണ്ടി കാര്യങ്ങളെ തിരിച്ചുമറിക്കാനും, തനിക്ക് എതിരായി വരുന്നവരെ ഒതുക്കാനും, എല്ലാം അറിയുന്ന ഒരു റവന്യൂ വകുപ്പ് ജീവനക്കാരൻ. മന്ത്രി മുതൽ എല്ലാവരും ഊരാക്കുടുക്കുകളിൽ നിന്ന് രക്ഷപ്പെടാൻ അയാളുടെ തന്ത്രങ്ങളാണ് സ്വീകരിക്കുന്നത്. എന്നാൽ ഒരു സന്ദർഭത്തിൽ താൻ കുഴിച്ച കുഴിയിൽ ചെന്ന് ചാടിയ മഹേന്ദ്രനെ എല്ലാവരും കൈവിടുന്നു. തനിക്കൊരു പ്രശ്നം വരുമ്പോൾ താൻ മാത്രമേ കൂടെയുണ്ടാകുള്ളൂ എന്ന ബോധ്യം വന്ന മഹേന്ദ്രൻ രക്ഷപ്പെടാനുള്ള എല്ലാ വേലകളും പുറത്തെടുക്കുന്നതാണ് കഥ.

ഇതിൽ എനിക്ക് തീരെ യോജിക്കാനാവാതിരുന്ന കഥാപാത്രം, സുഹാസിനി അഭിനയിച്ച മേലുദ്യോഗസ്ഥയുടേതാണ്. വർഷങ്ങളായി റവന്യൂ ഡിപ്പാർട്ട്മെന്റിൽ പണിയെടുത്ത് തഹസിൽദാരായി കയറ്റം കിട്ടിയ ഒരു ഉദ്യോഗസ്ഥ ഇത്ര പാവമായിരിക്കില്ല, അവർ ഒരിക്കലും ഇങ്ങനെ തീരെ ചുണയില്ലാതെ തളർന്നു പോകുകയില്ല എന്നായിരുന്നു എൻറെ ധാരണ. എന്നാൽ അത് തെറ്റാണെന്ന് ഇന്നത്തെ വാർത്തയിലൂടെ എനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. 


കണ്ണൂർ എഡിഎം തൻറെ യാത്രയയപ്പിനിടെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതിനാൽ വീട്ടിൽ ആത്മഹത്യ ചെയ്തു എന്നതാണ് വാർത്ത. ചടങ്ങിനിടെ ക്ഷണിക്കപ്പെടാതെ വന്നു കയറിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കളക്ടറെ അടക്കം വേദിയിൽ ഇരുത്തി, അദ്ദേഹത്തിനെതിരെ അഴിമതി ചെയ്തതായി ആരോപണം ഉയർത്തി. തുടർന്ന്, പിറ്റേ ദിവസം അദ്ദേഹം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തപ്പെട്ടു. 

മലയാളിയുടെ ഒരു പൊതു സ്വഭാവമാണ് നാലാളുടെ മുന്നിൽ വിഴുപ്പലക്കുക എന്നത്. പ്രശ്നം പരിഹരിക്കാൻ നൂറു മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും, മലയാളിക്ക് ഇതു മാത്രമേ ചെയ്യാൻ അറിയൂ. തനിക്ക് ഇഷ്ടമില്ലാത്തവരോ, തൻറെ ആശയങ്ങൾക്ക് പിന്തുണ കൊടുക്കാത്തവരോ ആയവരുടെ നേർക്ക് അനാവശ്യമായി പൊതുമധ്യത്തിൽ, അത് നിരത്തിലായാലും, സോഷ്യൽ മീഡിയയിൽ ആയാലും, കുരച്ചു ചാടുക എന്നതാണ് ഏറ്റവും പുതിയ മലയാളി സംസ്കാരം. 

പൊങ്കാല എന്ന ഓമനപ്പേരിട്ട് നമ്മൾ ഇതിനെ ഒരു സ്വാഭാവിക സംഭവമാക്കി മാറ്റിയിട്ടുമുണ്ട്. ഒരു ഉദ്യോഗസ്ഥൻ അഴിമതി ചെയ്തിട്ടുണ്ടെങ്കിൽ, അതിന് വ്യക്തിഹത്യ അല്ലാതെ മറ്റു നിരവധി പോംവഴികൾ ഉണ്ട്. നമ്മുടെ ഭരണഘടനയും, പീനൽ കോഡും കൃത്യമായി നിയമവിരുദ്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട ശിക്ഷാവിധികൾ തീരുമാനിച്ചു വച്ചിട്ടുണ്ട്. ഇതല്ലാതെ കണ്ടവനെ അപമാനിച്ച്, തേജോവധം ചെയ്തു, ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എവിടെത്തെ ന്യായമാണ്? 

കുഴഞ്ഞു മറിഞ്ഞ നിയമസംവിധാനങ്ങൾക്കിടയിൽ കൃത്യമായ മാർഗരേഖയോടെ പ്രവർത്തിക്കാൻ ഒരു ഉദ്യോഗസ്ഥന് കഴിയുകയില്ല എന്ന സത്യമാണ് 'ജയ് മഹേന്ദ്രൻ' എന്ന സീരീസ് മുന്നോട്ട് വെക്കുന്നത്. അതുപോലെ കുറച്ചൊക്കെ അങ്ങോട്ടുമിങ്ങോട്ടും ധാരണയോടെ നീക്കുപോക്കുകൾ ചെയ്താലേ എന്തെങ്കിലും നല്ലത് ചെയ്യാൻ കഴിയുമെന്ന് സന്ദേശവും അത് തരുന്നു. സീരീസിലെ നായകൻ കുഴപ്പത്തിൽ പെടുമ്പോൾ, നാട്ടുകാരും, മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, എല്ലാം പ്രശ്നങ്ങൾ മുഴുവൻ അയാളുടെ തലയിൽ കൊണ്ടിട്ട് കൈകഴുകുന്നതാണ് കാണുന്നത്. തനിക്ക് ഇയാളെ പോലുള്ള ഉദ്യോഗസ്ഥർ, ചെറിയ രീതിയിൽ വഴിവിട്ടിട്ടാണെങ്കിലും, ചെയ്തു തന്നിട്ടുള്ള ഉപകാരങ്ങൾ സൗകര്യപൂർവ്വം വിസ്മരിക്കുകയും, താൻ ഉൾപ്പെടെയുള്ളവർ കൂടി ഭാഗഭാക്കായ പല പ്രശ്നങ്ങളും മറച്ചുവെക്കുകയും ചെയ്യുന്നു. 

സ്ഥിരമായി വില്ലൻ വേഷം കെട്ടുന്ന ബ്യൂറോക്രാറ്റുകളുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചു നോക്കുന്ന ഈ ചിത്രം ഇന്ന് നടന്ന ദുരന്തവുമായി ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.