Tuesday, July 28, 2026

Sansad or Sadak, or Both?

 


Above is the quote that Yogendra Yadav made after Dharmendra Pradhan resigned from the post of education minister. I can understand the emotional outburst due to which he made this statement, as the development was unexpected. Following a violent scuffle by the protesting students who banded themselves as the Cockroach Janta Party, the central government quickly gave in to all the demands of the students and let the minister go. For Yadav, that must have been a rare occasion of euphoria because all his past attempts at scoring a win against the Modi government had a history of falling flat on their face.

With this statement, Yadav wants to imply that Indian democracy, from now on, will be held hostage by street protests that won't allow the functioning of the Parliament. This effectively means the redundancy of the elections, the cornerstone of any functioning democracy. Parliament essentially derives legitimacy from elections. 

Anyone familiar with the recent electoral history of India will know that BJP, led by Modi, treats elections like a blitzkrieg. In the latest one in West Bengal, the BJP not only defeated the incumbent TMC government but also virtually obliterated the opponent from politics and finished the political career of its supremo. 

It's natural that anyone who opposes the BJP would have their hopes rekindled by the non-electoral victory of the Cockroach Janta Party on the streets of New Delhi. Yadav, never famous for exercising restraint, expressed his feelings explicitly. Even if I ignore the intense sense of anarchy and non-democratic sensibility of the comment, it's difficult to let go of its immense stupidity.

There is one aspect that Yadav forgot while trying to provoke his beaten opponents—BJP's history. If he tries to bring the fight to the streets, how does he plan to win it? Did he forget that the BJP was involved in several bigger and extremely violent agitations directly or through their proxies like the Bajrang Dal or the VHP? Let's just recount the main ones for the sake of the forgetful amongst us. 

The Navnirman movement of 1975 in Gujarat was strongly backed by Bharatiya Jana Sangh, which was the BJP's earlier version. It was in this mass protest against corruption, which claimed more than a hundred lives, that Narendra Modi was noted for the first time in political circles. The anti-Mandal agitation of 1990 had more than sixty casualties and led to the fall of the V. P. Singh government. The Ram Janmabhoomi movement spanned multiple decades. The early nineties caused much violence and destruction. The post-Godhra riot is a recent event that I hope Yadav hasn't forgotten. I'm not even mentioning the several minor ones. 

Each of these movements demonstrated the BJP ecosystem's capacity to organize, sustain and politically capitalize on mass street mobilization. But once they achieved national prominence, especially after Modi was elected as the prime minister, we can observe that there is a considerable difference in their attitude. Several proxies like Bajrang Dal and VHP are defanged. One can still find them engaging in occasional violence, but mostly inconsequential and confined to small localities. One reason for this hibernation is that the BJP, with its comfortable electoral power, doesn't need much support through street mobilization. They now rely on state institutions and police. 

But I don't think they need much time to revive the proxies if cornered. I think for the sake of the national interest, it would be better to fight the BJP in elections and not force them to the streets. A party that historically excelled at street mobilization is probably the last opponent one should try to defeat through street politics rather than elections.

Friday, February 6, 2026

അറബിക്കുതിര: മാനത്തിന്റെ പരിണാമം

ഈ ലേഖനത്തിൻ്റെ ഇംഗ്ലീഷ് രൂപം ഇവിടെ വായിക്കാം.


അറബ് നാടുകളുമായുള്ള കേരളത്തിന്റെ ബന്ധം ചരിത്രപരമാണ്. പുരാതനകാലം മുതൽ ഇവിടുത്തെ തീരങ്ങളിൽ നിന്ന് കയറ്റിയയയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ അറേബ്യയിൽ എത്തുകയും അവിടുന്ന് യൂറോപ്പിലേക്കും മറ്റും പോകുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ചരിത്രത്തെ ഇത് വളരെ സ്വാധീനിച്ചിട്ടുണ്ട്. ഗൾഫിൽ എണ്ണ കണ്ടെത്തിയ ശേഷം ഉണ്ടായിട്ടുള്ള മലയാളികളുടെ തൊഴിൽ തേടിയുള്ള പ്രവാസം ഇതിന്റെ രണ്ടാം ഭാഗമാണ്. 

വരൾച്ചയും വെള്ളപ്പൊക്കവും തൊഴിലില്ലായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് ഗൾഫിൽ എത്തി കഷ്ടപ്പെട്ട് പണിയെടുത്ത ഒരു തലമുറയുടെ പുറകേ എത്രയോ യുവാക്കൾ ജീവിതം കരുപ്പിടിപ്പിച്ചു, കുടുംബങ്ങൾ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ എല്ലാ കഥകളും ശുഭപര്യവസായികളായിരുന്നില്ല. പലരും അവിടെ ചൂഷകരായ സ്പോൺസർമാരുടെയും മനുഷ്യത്വമില്ലാത്ത തൊഴിലുടമകളുടെയും അടിമകളായി ജീവിതം ഹോമിച്ചു. അതികഠിനമായ നിയമങ്ങളുടെ ഊരാക്കുടുക്കിൽ പെട്ടു. ചിലർ വിസാതട്ടിപ്പുകളിൽ കുരുങ്ങി, കടൽ കടക്കാൻ പോലും കഴിയാതെ മുംബൈയിലെ തെരുവുകളിൽ അലഞ്ഞു. 

എല്ലാ സാമൂഹിക പ്രശ്നങ്ങളിലും എന്ന പോലെ സ്ത്രീകൾ ആണ് ഏറ്റവും വലിയ ഇരകളായത്. വീട്ടുജോലിക്കു പോകുന്ന പെണ്ണുങ്ങളിൽ പലരും ചൂഷണത്തിന് വിധേയരായി. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ ചിലരെയൊക്കെ ലൈംഗികത്തൊഴിലാളികളാക്കി. മനുഷ്യക്കടത്ത് റാക്കറ്റുകൾ ഗ്രാമങ്ങളിൽ പോലും വ്യാപകമായി. ഹസ്സൻ നാസ്സിർ രചിച്ച അറബിക്കുതിര എന്ന നോവൽ, ഈ ലോകത്തെ നമ്മുടെ മുന്നിൽ പച്ചയായി തുറന്നു കാട്ടുന്നു. പത്തുമാസം മുംബൈയിൽ വിസയ്ക്കു വേണ്ടി താമസിച്ചപ്പോൾ, കണ്ടതും കേട്ടതുമായ അനുഭവങ്ങൾ ആണ് ആസ്പദം.

മണി എക്സ്ചേഞ്ചും ഗൾഫിലേക്ക് വേലക്കാരി സപ്ലൈയുമൊക്കെയായി നടക്കുന്ന കുഞ്ഞിമൂസ ഒരു ദിവസം തന്നെ ഖുർആൻ പഠിപ്പിച്ച മൊല്ലാക്കയുടെ ഭാര്യയെ കാണുന്നു. ഒരു ചതിയിലേക്കാണ് അവർ പോകുന്നത് എന്നു മനസ്സിലാക്കി അവൻ അവരെ രക്ഷിക്കുന്നു. വിധവയായ ശേഷം മൂന്നു പെൺമക്കളെ കെട്ടിക്കാനായി ഗൾഫിൽ പോകാൻ വേണ്ടിയെത്തിയ നിഷ്കളങ്കയായ സ്ത്രീയുടെ ബാധ്യത ഏറ്റെടുത്ത മൂസ അവരെ രക്ഷിക്കാനുള്ള ഏക വഴി തെരഞ്ഞെടുക്കുന്നു. 

അറബിക്കുതിര എന്ന ശീർഷകത്തിന്റെ യഥാർത്ഥ ധ്വനി അവസാനം ആണ് വ്യക്തമാകുന്നത്, മനസ്സിൽ ഒരു മുറിവേൽപ്പിച്ചു കൊണ്ട്. നബീസുത്താത്തയുടെ കഥാപാത്ര പരിണാമം, അവരുടെ നിഷ്കളങ്കതയുടെ അന്ത്യം, ഇതെല്ലാം ഇങ്ങനെ മാത്രമേ സംഭവിക്കാൻ സാധിക്കുള്ളൂ എന്ന് എഴുത്തുകാരൻ നമ്മളെ ബോധ്യപ്പെടുത്തുന്നു. സ്ത്രീകളുടെ മാനത്തിന് വലിയ വില ഇടുമ്പോഴും അത് പരിപാലിക്കാൻ വേണ്ട സാഹചര്യം ഒരുക്കാൻ യാതൊരു താത്പര്യവും കാട്ടാത്ത സമുദായത്തെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. 

നബീസുവിന്റെ പരിണാമകഥയിലെ ഉത്പ്രേരകം (catalyst) ആണ് കുഞ്ഞിമൂസ. പലപ്പോഴും അവന്റെ പ്രവൃത്തികൾ സ്വാർത്ഥതയായോ, ചതിയായോ തോന്നിപ്പിക്കും. എന്നാൽ അയാളിലൂടെ സഞ്ചരിക്കുമ്പോൾ അയാളുടെ നിസ്സഹായത നമുക്കു കാണാം. മുംബൈയുടെ രീതികൾ, സമൂഹവും സമുദായവും വരച്ച വരകൾ എന്നിവയിലൂടെ മാത്രം നടക്കാൻ വിധിക്കപ്പെട്ടവനാണ് അവൻ. കഥ തീരുമ്പോഴും അവന്റെ കഥ നമ്മൾ മുഴുവനും കേൾക്കുന്നില്ല. 

കഥയിലെ മൂന്നാമത്തെ പ്രധാന കഥാപാത്രം മുംബൈ നഗരമാണ്. ആദ്യം ഭീമാകാരമായ ഒരു പീഡനയന്ത്രം കണക്കെ നമ്മളെ ഞെട്ടിക്കുന്ന നഗരം പതുക്കെ പതുക്കെ അതിന്റെ വർണ്ണങ്ങൾ കാട്ടുന്നു. ഏതോ സമയത്ത് നാം മനസ്സിലാക്കുന്നു അതല്ല നാടാണ് യഥാർത്ഥത്തിൽ തിന്മയുടെ ഉറവിടം. അവിടുന്ന് രക്ഷപ്പെടുന്നവരുടെ അവസാന ആശ്രയമാണ് നഗരം. അതിന്റെ വികൃതരൂപം അവിടെ കുടിയേറിയവരുടെ സഞ്ചിതമായ പീഡാനുഭവങ്ങളുടെ സംഭാവനയാണ്. 

ഈ നോവൽ യാഥാർത്ഥ്യബോധത്തിൽ ഉടലെടുത്തത് കാരണം വായനക്കാർക്ക് ആശ്വാസം തരാൻ എവിടെയും ശ്രമിക്കുന്നില്ല. തുറന്നു പറഞ്ഞുള്ള എഴുത്ത് ചിലർക്കെങ്കിലും അരോചകമായി തോന്നാം. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ നീണ്ടുപോകുന്ന സംവാദങ്ങളാകുന്നത് ആഖ്യാനത്തിന്റെ രസച്ചരട് പലപ്പോഴും പൊട്ടിക്കുന്നുണ്ട്. എന്നാലും എഴുത്തുകാരന്റെ സത്യസന്ധത, താൻ എഴുതുന്ന ലോകത്തിന്റെ വൈചിത്ര്യത്തിന്റെ വർണ്ണനയിൽ കാട്ടുന്ന വൈദഗ്ദ്ധ്യം, ചാരിത്ര്യം, സദാചാരം, ധാർമ്മികത, തുടങ്ങിയവയെ കുറിച്ചുള്ള ചില ദർശനങ്ങൾ, ഈടുനിൽക്കുന്ന കഥാപാത്രസൃഷ്ടി എന്നിവ പുസ്തകത്തെ മികച്ചതാക്കുന്നു.

Monday, September 1, 2025

എണ്ണക്കച്ചോടം

രണ്ട് ദോശ ലേശം ചമ്മന്തി കൂട്ടി കഴിച്ച ശേഷം, കൈകഴുകി ശങ്കരൻ നമ്പൂതിരി ഉമ്മറത്ത് വന്നു. രാവിലെ മകന്റെ മകൾ കിയാര ഇട്ട പൂക്കളം ഒന്ന് നോക്കി. പൂവെല്ലാം പുറത്ത് നിന്ന് വാങ്ങിയത്. തുമ്പയോ അരിപ്പൂവോ ഒന്നും പറമ്പത്തെവിടെയുമില്ല. 

"കലികാലം." മുറുമുറുത്ത് കൊണ്ട് അയാൾ മുണ്ടൊന്ന് മുറുക്കി മുറ്റത്തേക്കിറങ്ങി. 

"അതേ," ഉച്ചത്തിൽ അകത്തേക്ക് നോക്കി വിളിച്ചു. "ആ എണ്ണക്കുപ്പി എടുത്തോളൂ. കാദറിന്റെ മില്ല് തുറന്നുണ്ടാവും."

അതേ വിളികേട്ട് പുറത്തു വന്നു. കൂടെ കിയാര മോളും. കിളികൂജനം പോലൊരു പേര്. ആദ്യം ഇഷ്ടമില്ലാതിരുന്നു. വിളിച്ചു വിളിച്ചു ഇപ്പോൾ കുഴപ്പമില്ല. അതേയുടെ അഥവാ സുമതി അന്തർജ്ജനത്തിന്റെ കൈയിൽ ഒരു ഒഴിഞ്ഞ കുപ്പി. നമ്പൂതിരി അത് വാങ്ങിച്ചു. 

അങ്ങാടിയിൽ വെളിച്ചെണ്ണ ആട്ടുന്ന മില്ലുണ്ട്. പണ്ട് ഇല്ലത്തെ തെങ്ങിലെ തേങ്ങ മാത്രം മതി അതു നിർത്താതെ ഓടാൻ. ഇപ്പോൾ പേരിന് നാല് തെങ്ങ്. തേങ്ങയിടാൻ കൊടുക്കുന്ന കൂലി മാത്രം മതി ഒരു മാസത്തെ പലവ്യഞ്ജനം വാങ്ങാൻ. ഒരു തവണ മകൻ നാട്ടിൽ വന്നപ്പോൾ ഇനി തേങ്ങ ഇടാൻ ആളെ വിളിക്കേണ്ട എന്ന് പറഞ്ഞു. ഭൂഗുരുത്വബലം ഉള്ളപ്പോൾ വെറുതെ കാശ് കൊടുക്കണോ എന്ന് ചോദിച്ചു. ശരിയാണല്ലോ? 

ഇപ്പോൾ മില്ലിൽ തമിഴ് നാട്ടിൽ നിന്ന് വലിയ ലോറിയിൽ തേങ്ങ വരും. സിഐടിയുക്കാർ ഇറക്കും. ബംഗാളികൾ ഡ്രൈയറിൽ ഉണക്കി മില്ലിൽ ആട്ടും. ചെറിയ ലെവലിൽ ഒരു ദേശീയോദ്ഗ്രഥനം. മുമ്പെ കാദർ ഒറ്റയ്ക്ക് തേങ്ങ കൊണ്ട് വന്ന്, വെട്ടിയുണക്കി, ആട്ടി, വിൽപ്പനയും നടത്താറായിരുന്നു. പ്രായമായപ്പോൾ അധ്വാനം നിർത്തി, മില്ലിന് മുന്നിൽ ഒരു കസേരയിട്ട് ഇരിക്കും, മകൻ എല്ലാ കാര്യവും നോക്കും. 

ചില്ലറ വിൽപ്പന മകന് താത്പര്യമില്ലാത്ത കാര്യമാണ്. എണ്ണ അയാൾ വേറെ കച്ചവടക്കാർക്കു കൊടുക്കും. ചിലർ പലഹാരമുണ്ടാക്കും, ചിലർ കുഴമ്പും. വേറെ ചിലർ മറ്റ് പലതും ചേർത്ത് ബോട്ടിൽ എണ്ണയാക്കി വില കൂട്ടി വിൽക്കും എന്നും കേട്ടിട്ടുണ്ട്. ചുരുക്കത്തിൽ വലിയ കച്ചവടമാണ് മകന് താത്പര്യം. ഉപ്പയുടെ നിർബന്ധം കൊണ്ട് മാത്രം കുറച്ച് ചില്ലറയായി കൊടുക്കും. 

മില്ലിന് മുന്നിൽ കാദറിന്റെ മകൻ നിൽപ്പുണ്ട്. നമ്പൂതിരിയെ കണ്ടപ്പോൾ ഒന്ന് തലകുലുക്കി പരിചയം കാണിച്ചു. "വില വീണ്ടും കൂടിയല്ലേ?" നമ്പൂതിരി ചോദിച്ചു. 

"എന്ത് കാര്യം മാഷേ? ഇപ്പ ഓട്ടല്കാറൊന്നും ബാങ്ങ്ന്നില്ല. എല്ലാറും ബെല കൊറഞ്ഞ, കലർപ്പ്ള്ളത് മതീന്ന് പറേന്ന്."

"നിനക്ക് അത് കൊടുത്തുകൂടെ?"

"ഇങ്ങളിത്! ഉപ്പ കേക്കണ്ട. എടങ്ങേറാക്കും."

നമ്പൂതിരി കുപ്പി കൊടുത്ത്, കാദറിനെ കാണാൻ അകത്തേക്കു കടന്നു. അയാൾ തന്റെ മരക്കസേരയിൽ ഇരിപ്പുണ്ട്. 

"നമ്പൂരിശ്ശാ, എന്തേ?"

"നിന്റെ മില്ലിൽ എണ്ണ വാങ്ങാനല്ലാതെ ഞാൻ സിനിമ കാണാൻ വരുമോ കാദറേ?"

"ഇങ്ങക്ക് എന്തിനാ ഞമ്മളെ എണ്ണ?"

"വില കൂടിയാലും ഇവിടുന്ന് നല്ല എണ്ണ വാങ്ങുന്നതല്ലേ നല്ലത്?"

"ഇങ്ങളും തൊടങ്ങീനില്ലേ എണ്ണക്കച്ചോടം? പെര്ത്ത് ഉണ്ടാക്കുന്നതെല്ലം അറിഞ്ഞിന്."

"നിനക്ക് വട്ടു പിടിച്ചോ? ഞാനോ? കച്ചവടമോ?"

"പേപ്പറിലുണ്ട്. ഇന്ത്യേലെ ബ്രാമ്മണന്മാരെല്ലം എണ്ണക്കച്ചോടം നടത്തി പെരുത്ത് കായി ഉണ്ടാക്ക്ന്ന്ണ്ട് ന്ന്."

കാദർ കൈയിലുണ്ടായിരുന്ന പത്രം അയാൾക്ക് നേരെ നീട്ടി. വാർത്ത കണ്ട് പൊട്ടിച്ചിരിച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന നമ്പൂരിശ്ശന്റെ കൂടെ കാദറും കൂടി. 








Saturday, August 16, 2025

പീറ്റേഴ്സ്ബർഗിനെ കുറിച്ച്: മയകോവ്സ്കി (തർജ്ജമ)


മേൽക്കൂരപ്പൈപ്പുകളിലൂടെ ചോരുന്ന മിഴിനീർ
*നേവയുടെ കൈയിലേക്ക് വരകൾ കോറുമ്പോൾ, 
മാനത്ത് തൂങ്ങിക്കിടക്കുന്ന ചുണ്ടുകൾ
കല്ലിൻ മുലഞെട്ടുകൾ വലിച്ചുകുടിച്ചുകൊണ്ടിരുന്നു. 

സ്വസ്ഥമായി ആകാശം വ്യക്തമായ് കണ്ടു
കടലിൻ സമുജ്ജ്വലമായ ചാലിലൂടെ, 
വിയർത്തു തളർന്നൊരു ഒട്ടകക്കാരൻ
നേവയുടെ മടിയനായ ഇരട്ടക്കൂനനെ മേയ്ക്കുന്നു.


*നേവ- നേവാ നദി


മയകോവ്സ്കിയുടെ About Petersburg എന്ന കവിതയുടെ മലയാള തർജ്ജമ. സെന്റ് പീറ്റേഴ്സ്ബർഗിന്റെ രണ്ട് അവസ്ഥകളെ വളരെ ഭ്രമാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. നഗര വ്യവസ്ഥിതിയുടെ ജീർണ്ണാവസ്ഥയും, നഗരവാസികളുടെ അതിജീവനവും സർറിയലിസ്റ്റ് ബിംബങ്ങളിലൂടെ ആവാഹിച്ചിരിക്കുന്നു. അവജ്ഞയും ആരാധനയും ഒരേ കവിതയിൽ, ചിലപ്പോൾ ഒരേ ബിംബങ്ങളിൽ പ്രതിഫലിപ്പിക്കുന്നത് കവിതയുടെ പ്രത്യേകതയായി തോന്നുന്നു. പീറ്റേഴ്സ്ബർഗിന്റെയും നേവാനദിയുടേയും ഒരു വിഹഗവീക്ഷണം (aerial view) കവിത പ്രദാനം ചെയ്യുന്നു. 




Friday, August 1, 2025

അവന്റെ താരിഫുകൾ


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പട്ടിക്ക് പൊതിക്കാ തേങ്ങാ കിട്ടിയ മട്ടിൽ ഓടി നടക്കുന്നത് കാണുന്നുണ്ടോ? വ്യാപാര കരാറുകൾ നടത്തും എന്ന് പറഞ്ഞ് എല്ലായിടത്തും പ്രസംഗിച്ചു നടക്കുന്നു, എല്ലാ തല്ലുകൂടലിലും തലയിട്ട് മദ്ധ്യസ്ഥം പറയുന്നു, ലോകത്തില്ലാത്ത താരിഫുകൾ പ്രഖ്യാപിക്കുന്നു, അതിനു ശേഷം തീയതി മാറ്റുന്നു, ആകപ്പാടെ ബഹളമയം. ഭരണത്തിൽ വരുന്നതിന് മുന്നേ ഉക്രൈൻ പ്രശ്നവും ഹമാസ് ഇടപാടും ഇരുപത്തിനാലു മണിക്കൂറിൽ, വിത്തിൻ റ്റ്വൻറ്റി ഫോർ അവർസ്, പരിഹരിക്കും എന്നു പറഞ്ഞിട്ട് മാസം ആറു കഴിഞ്ഞു. ഇന്ത്യാ-പാക് പ്രശ്നത്തിൽ കഴിയാവുന്നത്ര ചെളിവാരിയെറിയാൻ നോക്കി. ഇസ്രായേൽ പ്രസിഡന്റിനെ പച്ചത്തെറി വിളിച്ചു. ചുരുക്കത്തിൽ അരക്കിറുക്കൻ എന്ന് പേര് കേൾപ്പിച്ചു. 

ഇതെന്താ ഇങ്ങനെ? ഉത്തരം നോക്കി പോയാൽ എത്തുക അയാളുടെ സാമ്പത്തിക ഉപദേഷ്ടക കൌൺസിലിന്റെ ചെയർമാൻ സ്റ്റീഫൻ മിരാൻ എന്ന മാന്യദേഹത്തിന്റെ പക്കലാണ്. മിരാൻ കഴിഞ്ഞ വർഷം, അതായത് ട്രംപ് പ്രസിഡന്റ് ആകുന്നതിന് തൊട്ടു മുൻപ്, ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 'ആഗോള വ്യാപാര സംവിധാനം പുനഃക്രമീരിക്കാൻ ഒരു മാർഗരേഖ' (A User's Guide to Restructuring the Global Trading System*) എന്നായിരുന്നു അതിന്റെ പേര്. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥ എത്തിയിരിക്കുന്ന അതിഭീമമായ കടക്കെണിയിൽ നിന്നും പുറത്തു കടക്കാനുള്ള മാർഗ്ഗം. 

താരിഫുകളും കറൻസിയുടെ മൂല്യക്രമീകരണവും ഉപയോഗിച്ച് ഇപ്പോഴത്തെ ഡോളറിന്റെ അനിയന്ത്രിതമായ മൂല്യ വർദ്ധനയും ഒപ്പം തന്നെ വർദ്ധിക്കുന്ന കടബാധ്യതയും കുറയ്ക്കാൻ ആണ് മിരാൻ പറയുന്നത്. താരിഫുകൾ നടപ്പിലാക്കുന്നതിനെ കുറിച്ച് തുടർന്ന് പറയുന്നു:

Tariffs will likely be implemented in a manner deeply intertwined with national security concerns... (ദേശീയ സുരക്ഷാ ആശങ്കകളുമായി ആഴത്തിൽ ഇഴചേർന്ന രീതിയിലായിരിക്കും താരിഫുകൾ നടപ്പിലാക്കുക.) 

അതുകൊണ്ട് ആണ് എല്ലാ താരിഫ് പുനഃക്രമീകരണവും യുദ്ധങ്ങൾ, കലഹങ്ങൾ, ആയുധങ്ങൾ എന്നിവയൊക്കെ ആയി ബന്ധപ്പെടുത്തി പറഞ്ഞു വരുന്നത്. യുഎസ് കൊടുക്കുന്ന സുരക്ഷ ഉപയോഗിക്കുന്ന രാജ്യങ്ങൾ എന്ത് താരിഫും സ്വീകരിക്കാൻ നിർബന്ധിതരാകും. അല്ലാത്തവരെ ഭീഷണിയും ചെറിയ തല്ലും കൊടുത്ത് അനുസരിപ്പിക്കാം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന് പറഞ്ഞാണല്ലോ ഇന്ത്യയ്ക്ക് താരിഫ് വർദ്ധന ഏർപ്പെടുത്തുന്നത്. അപ്പോൾ ജപ്പാന്? അഞ്ചു ശതമാനം വരെ മാത്രം ഉണ്ടായിരുന്ന താരിഫ് ഈ ജൂലൈയിൽ പതിനഞ്ചാക്കി. അപ്പോൾ ഇത് ഇയാൾ ചുമ്മാ പറയുന്നതല്ല. വമ്പൻ പ്രതിസന്ധിയിൽ നിന്ന് കര കയറാനുള്ള അറ്റ കൈ പ്രയോഗമാണ്. 


തിയററ്റിക്കലി പരിപാടി നന്നായിരുന്നു. വിചാരിച്ച പോലെ നടന്നിരുന്നെങ്കിൽ അമേരിക്കൻ പൊതുകടം ലോകത്തിന്റെ മൊത്തം ബാധ്യത ആകുമായിരുന്നു. തങ്ങളുടെ തകർന്നു കിടക്കുന്ന നിർമ്മാണ രംഗം ശരിയാക്കിയെടുക്കാൻ അഞ്ചോ, എട്ടോ കൊല്ലവും കിട്ടിയേനേ. പക്ഷേ, ചിലർ നല്ല വൃത്തിയായി വട്ടം നിന്നു. ബ്രിക്സ് രാജ്യങ്ങൾ. അമേരിക്കൻ മദ്ധ്യസ്ഥശ്രമം റഷ്യ കണക്കിലെടുത്തില്ല. ചൈന തിരിച്ച് കൂടുതൽ താരിഫ് ഏർപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി, ടംഗ്സ്റ്റൺ പോലുള്ള റേർ എർത്ത് ധാതുക്കളുടെ വിനിമയം നിയന്ത്രിച്ചു. ഇന്ത്യ കാര്യമായ പ്രതികരണങ്ങൾ നടത്തിയില്ല, എന്നാൽ മറ്റു ശക്തികളും (ബ്രിട്ടൻ), ആഫ്രിക്കൻ രാജ്യങ്ങളുമായും ഡീലുകൾ നടത്താൻ തുടങ്ങി. ബ്രസീലാകട്ടെ ശക്തമായി പ്രതികരിക്കുകയും, പ്രതിരോധകരമായ നിയമ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തു. 

മിരാൻ തന്റെ ലേഖനത്തിൽ പലതരം പ്രതികരണങ്ങളും തിരിച്ചടികളും പ്രവചിക്കുകയും, പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്ര വലിയ സംഘടിതമായ എതിരിടൽ പ്രതീക്ഷിച്ചിരുന്നില്ല. ലോക ജനസംഖ്യയുടെ വലിയ ഭാഗം വസിക്കുന്ന, ആഗോള ജി ഡി പി യുടെ വലിയ ഭാഗം സംഭാവന ചെയ്യുന്ന ഈ രാജ്യങ്ങൾക്ക് യു എസ്സിന്റെ സാമന്ത രാജ്യങ്ങളുടെ പരോക്ഷ പിന്തുണയും ഉണ്ടെന്നു സംശയിക്കാം. 

സത്യത്തിൽ ഈ പ്രബന്ധവും അതെഴുതിയവനെയും വിശ്വസിച്ച് പടക്കളത്തിൽ ഇറങ്ങിയ ട്രംപ്, തിരിച്ച് കയറാൻ വഴിയില്ലാതെ നട്ടംതിരിയുന്നതാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. ആഗോള പ്രതിരോധ വ്യാപാര പടക്കളത്തിലെ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിനവ അഭിമന്യു ആണ് ട്രംപ്. വ്യൂഹത്തിൽ കയറാൻ വഴി പറഞ്ഞു കൊടുത്ത് കയറ്റിയ മിരാൻ പുറത്തു കടക്കാൻ സഹായിക്കുമോ? അയാൾക്ക് വഴി അറിയുമോ? അതോ ട്രംപ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അമേരിക്കൻ രക്ഷകൻ ആകുമോ? 

കാത്തിരുന്നു കാണാം.

* Link to the paper