ഇന്ന് നാട് നിറയെ സുംബയെ കുറിച്ചുള്ള ചർച്ചകൾ അലയടിക്കുന്നുണ്ടെങ്കിലും ശിവൻകുട്ടി സാറിൻറെ സുംബാ പ്രാവീണ്യം പണ്ടേ അറിയപ്പെടേണ്ടതായിരുന്നു. വർഷങ്ങൾക്കു മുന്നേ കേരള നിയമസഭയിൽ അദ്ദേഹം തൻറെ സ്വന്തം സുംബ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ഓർമ്മയില്ലേ? മേശയിൽ ചാടി കയറിയുള്ള പ്രകടനം. അത് സുംബയായിരുന്നു എന്ന് അന്ന് തിരിച്ചറിയപ്പെട്ടില്ല. ഇത് കാര്യമായി ശ്രദ്ധിക്കപ്പെടാഞ്ഞത് കേസൊക്കെ തേഞ്ഞുമാഞ്ഞു പോയി എന്നതുകൊണ്ട് ആവാം. ഒരു കമ്മ്യൂണിസ്റ്റ് വൈരുദ്ധ്യാത്മക ഭൗതികവാദ ലൈനിൽ പോയാൽ കോടതിയിൽ തേയും എന്നതിനാൽ ഒരു അദ്വൈത-ആര്യൻ-ആറാം തമ്പുരാൻ സ്റ്റൈലിൽ 'ബ്രഹ്മൻ സത്യം ജഗത് മിഥ്യ' എന്ന സങ്കൽപ്പത്തിൽ നിയമസഭയിൽ നടന്നതെല്ലാം വെറും മായ മാത്രമായിരുന്നു എന്ന് തെളിയിച്ചു കളഞ്ഞത് കൊണ്ടായിരിക്കാം ഈ പ്രകടനം കേരള സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്താതെ പോയത്.
എന്നാൽ തൻറെ സമയപരിധി തീരാൻ ഏതാനും മാസങ്ങൾ മാത്രമുള്ള ഇപ്പോൾ ശിവൻകുട്ടി തൻറെ സാമർത്ഥ്യം എടുത്ത് വീശിയിരിക്കുകയാണ്. കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും സുംബ പഠിപ്പിക്കും എന്നാണ് ഭീഷണി. നല്ല കാര്യം തന്നെ. കുഞ്ഞുങ്ങൾ ഇത്തിരി ഒക്കെ ചാടിത്തുള്ളി, കുത്തിമറിഞ്ഞ്, ശരീരമൊക്കെ ഇളക്കി അർമാദിക്കട്ടെ. കളിസ്ഥലങ്ങളില്ലാതായ, മൊബൈലിൽ മുങ്ങിത്താണ, കുട്ടിത്തങ്ങൾ ഇങ്ങനെയെങ്കിലും ഒന്ന് ഇളകുന്നത് നല്ലതാണ്. ലഹരിക്ക് എതിരെ എന്ന കാരണം മാത്രം തീരേ ദഹിക്കുന്നില്ല. ഡാൻസ് എന്നു കേട്ടാലേ രണ്ടടിച്ച് തുള്ളാം എന്ന് പരിപാടിയിടുന്ന ഒരു സമൂഹത്തെ സുംബ ചെയ്ത് മുക്തമാക്കാൻ സാധ്യമോ?
എന്നാൽ ഇത് കേട്ടതും ചിലതൊക്കെ ചാടിയിറങ്ങി എതിർ സ്വരങ്ങൾ കേൾപ്പിക്കാൻ തുടങ്ങി. ഇതെല്ലാം അശ്ലീല പ്രകടനങ്ങൾ ആണെന്നും, ഇങ്ങനെയുള്ള പരിഷ്കാരങ്ങൾ പള്ളി കമ്മിറ്റികൾ വഴി ചർച്ച ചെയ്തു നടപ്പാക്കണം എന്നും തിട്ടൂരങ്ങൾ ഇറങ്ങാൻ തുടങ്ങി. എനിക്ക് തോന്നുന്നത്, സുംബയും സാംബയും തമ്മിൽ മാറിപ്പോയതായിരിക്കും എന്നാണ്. പാവങ്ങൾ. ലോകകപ്പ് സീസണിൽ മലയാള സ്പോർട്സ് ലേഖകരെല്ലാം ബ്രസീൽ കളിക്കാർ സാംബാ താളത്തിൽ കളിക്കുന്നു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതിന്റെ പ്രശ്നമാണ്. എന്ത് വൃത്തികേട്! സഞ്ജു സാംസൺ കളിക്കുന്നത് കഥകളിയുടെ രീതിയിലാണ് എന്ന് പറയുന്നത് എത്ര ബാലിശമാണോ, അത്ര റിഡിക്യൂലസ് ആണ് ഇതും.
എന്തായാലും ശിവൻകുട്ടി മാസ്റ്റർ ഇതിനെല്ലാം പുല്ലുവിലയാണ് കൊടുക്കുന്നത്. വെച്ച കാല് മുന്നോട്ടു തന്നെ എന്ന് മാർക്സിയൻ സിദ്ധാന്തം അനുസരിച്ചുള്ള നീക്കം. എല്ലാ വിദ്യകളും അഭ്യാസങ്ങളും വശമാക്കിയ ഒരു വിദ്യാഭ്യാസ മന്ത്രി നമുക്കുണ്ടെന്ന് അദ്ദേഹം തെളിയിച്ചു തന്നു. ലേബർ മന്ത്രി കൂടിയായ അദ്ദേഹത്തിൻറെ ഭരണത്തിൽ കേരളത്തിലെ ലേബർ ഒക്കെ നിശ്ചലം ആണെങ്കിലും കുട്ടികൾ അത്യാവശ്യം ലേബർ ചെയ്യുന്നു എന്നത് ആശ്വാസം തന്നെ.
ഇതിൻറെ ശരിയായ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് ദക്ഷിണേന്ത്യയിൽ പൊണ്ണത്തടി വർദ്ധിക്കുന്നു എന്ന പഠനത്തിൻറെ കൂടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ കുടവയർ കൂടി വരുന്നുണ്ട് പോലും. ഈ ലേഖകൻ തന്നെ പടിപ്പുര കയറുമ്പോൾ ഉമ്മറത്ത് എത്തുന്ന ഒരു പൈലറ്റ് വയർ അകമ്പടി സേവിക്കുന്ന മാന്യദേഹം ആണ്. 'കുംഭ കുറക്കാൻ ഇത്തിരി സുംബാ' എന്നോ മറ്റോ ആകർഷകമായ ഒരു മുദ്രാവാക്യം കാലഘട്ടത്തിൻറെ ആവശ്യമാവുകയാണ്.
ചിലരെങ്കിലും പറയുന്നത് ഇതൊക്കെയും ഒരു ലാറ്റിനമേരിക്കൻ കമ്യൂണിസ്റ്റ് അസ്കിതയാണ് എന്നാണ്. അതു പോലെ കേന്ദ്ര സർക്കാർ പ്രൊമോട്ട് ചെയ്യുന്ന യോഗയെ വലിച്ചു താഴെയിറക്കാനുള്ള ഗൂഢാലോചന ആണ് എന്നും പറയപ്പെടുന്നു. സാദ്ധ്യത ഇല്ല. കാരണം ഇപ്പോൾ ഇതേ ശിവൻകുട്ടി സാർ കൊണ്ടുവന്ന അടുത്ത പരിഷ്കാരം തന്നെ.
കേരളത്തിൽ ഒന്നാം ക്ലാസ് മുതൽ ഹിന്ദി വിദ്യാഭ്യാസം നിർബന്ധമാക്കുന്നു പോലും. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം ഹിന്ദിയെ പുറം കാലുകൊണ്ട് തൊഴിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് ഇവിടെ ഇങ്ങനെ. സജീവമായ വല്ല അന്തർധാരയോ മറ്റോ ആയിരിക്കും, ശിവൻകുട്ടിയെ കുറ്റം പറയരുതല്ലോ. എന്നാൽ മലയാളവും ഇംഗ്ലീഷും പഠിപ്പിച്ച് പഠിപ്പിച്ച് നിരക്ഷരകുക്ഷികളാക്കിയ പാവം വിദ്യാർത്ഥികളെ ഇങ്ങനെ പരീക്ഷിക്കണോ എന്ന് എന്റെ ആത്മഗതം.
No comments:
Post a Comment