Pages

Tuesday, October 1, 2024

ജയമോഹന്റെ ഉറവിടങ്ങൾ: അണപൊട്ടിയൊഴുകും ജീവഗാഥ

 


ഇതേ പുസ്തകത്തേക്കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ കുറിപ്പ് ഇവിടെ വായിക്കാം

ഇതിനു മുൻപ് ജയമോഹന്റെ രണ്ടു പുസ്തകങ്ങൾ ആണ് വായിച്ചിട്ടുള്ളത്, നൂറു സിംഹാസനങ്ങളും, മാടൻ മോക്ഷവും. വായനക്കാരുടെ ഹൃദയത്തിലേക്ക് നേരിട്ട് സംവദിക്കുന്ന കൃതികളാണ് രണ്ടും. ഉപജീവനത്തിന്റെ നഗ്നയാഥാർത്ഥ്യങ്ങളുടെ കലർപ്പില്ലാത്ത ചിത്രണം. ക്രോധവും, പരിഹാസവും, മൌഢ്യവും, നിസ്സംഗതയും സമ്മേളിക്കുന്ന ലാവാസ്ഫുരണങ്ങൾ. നമ്മുടെ സത്യങ്ങളെ വീണ്ടും അപഗ്രഥിക്കാൻ പ്രേരിപ്പിക്കുന്ന തിരുത്തൽ ശക്തികൾ. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളായ 'ഉറവിടങ്ങൾ' വായിക്കാൻ എടുക്കുമ്പോൾ പ്രതീക്ഷിച്ചത്, പ്രതീക്ഷകളെ തല്ലിത്തകർക്കുന്ന സത്യകഥനം. ലഭിച്ചത് ഒട്ടും കുറഞ്ഞിട്ടില്ല. 

ജയമോഹന്റെ എഴുത്തുകൾ മലയാളത്തിലാകുമ്പോഴും, തമിഴിന്റെ വക്രതയില്ലായ്മ അനുഭവിപ്പിക്കും. വെട്ടൊന്ന്, മുറി രണ്ട് എന്ന പോലെ. അല്ലെങ്കിൽ ഈ പുസ്തകത്തിന്റെ ആമുഖത്തിൽ കല്പറ്റ നാരായണൻ പറഞ്ഞ തമിഴൻ മാത്രം കീറുന്ന കീറാമുട്ടിയെ പോലെ. പേര് സൂചിപ്പിക്കുന്നത് പോലെ തന്റെ എഴുത്തിന്റെ ഉറവിടങ്ങൾ തുറന്നു കാട്ടുകയാണ് ജയമോഹൻ ഈ പുസ്തകത്തിൽ. അച്ഛനും, അമ്മയും, മറ്റു പൂർവികരും, നാടും, അതിന്റെ ചരിത്രവും, ഭൂഘടനയും, നാട്ടു വർത്തമാനവും, ഭാര്യയും, മകളും, എല്ലാവരും കൂടി തുറന്നു തരുന്ന ഉറവിടങ്ങൾ. 

അഞ്ചു ഭാഗങ്ങളിൽ ആയിട്ടാണ് ഈ പ്രക്രിയ എഴുത്തുകാരൻ നടത്തിയെടുക്കുന്നത്. ആദ്യഭാഗം അമ്മയുടെയും അച്ഛന്റെയും കഥയാണ്, എഴുത്തുകാരന്റെ ഉയർത്തെഴുന്നേൽപ്പിന്റേയും. രണ്ടാം ഭാഗം തന്റെ നാഞ്ചിനാടിന്റെ ചരിത്രവും പുരാവൃത്തവും. ഇതിൽ കേരളത്തിൽ നിന്നും അടർന്നു പോയ, അവഗണിക്കപ്പെട്ട ജനത്തിന്റെ, ജനതയുടെ, കഥ കാണാം. പറിച്ചുനടലിന്റെ അന്യതാ ബോധം എഴുത്തുകാരൻ സ്വായത്തമാക്കിയ കഥ. മൂന്നാം ഭാഗം തന്റെ ജീവിതത്തിൽ കടന്നു വന്നതും പോയതുമായ സ്ത്രീകളും അവർ തന്നിൽ ഉണ്ടാക്കിയ പ്രകമ്പനങ്ങളും. നാലാം ഭാഗം പൂർവികചരിത്രം, പ്രധാനമായും അതിശക്തയായ അമ്മച്ചിയുടെ, അച്ഛന്റെ അമ്മയുടെ, ചരിത്രം. അവസാന ഭാഗം നാഞ്ചിനാട്ടിലെ യക്ഷികളെക്കുറിച്ച്. തനിക്ക് താൻ പോരുമെന്ന വ്യവസ്ഥിതിയിൽ നിന്ന് താൻ മറ്റൊരുവന്റെ ആശ്രിതയെന്നതിലേക്ക് എടുത്തെറിയപ്പെട്ട, സ്ത്രീ പ്രതീകമായാണ് പുതിയ യക്ഷികളെ എഴുത്തുകാരൻ കാട്ടിത്തരുന്നത്. 

കേരളത്തിൽ നിന്നുള്ള പറിച്ചു നടൽ ചരിത്രത്തെയും തനതു സംസ്കാരത്തെയും ഇരുട്ടിലാഴ്ത്തിയ ജനതയുടെ കഥ ഇതിൽ കാണാം. എങ്ങനെയാണത് കുടുംബങ്ങളെയും വ്യക്തികളെയും വിശ്വാസങ്ങളെയും മാറ്റി മറിക്കുന്നതെന്നും കാണാം. അതിരുകളിൽ പാർക്കാൻ വിധിക്കപ്പെട്ടവരായി ജീവിക്കുന്നവരുടെ കഥയാണ്, അതിന്റെ ആകുലതകളിൽ നിന്ന് പൊട്ടി വിടർന്ന സാഹിത്യത്തിന്റെ കഥയാണ് 'ഉറവിടങ്ങൾ'. ആ ഉറവിടങ്ങളിൽ ഉത്ഭവിച്ച്, അണകളെ തകർത്ത് ഇരമ്പിയൊഴുകി, അനുവാചക ഹൃദയസാഗരത്തിൽ ആർത്തലച്ച് വന്നു ചേരുന്ന ക്ഷുബ്ധ സാഹിത്യം. 


No comments:

Post a Comment