Friday, March 22, 2024

കറുപ്പിനഴക്, നമുക്കു ബോധിച്ചാൽ മാത്രം...

 അങ്ങനെ നമ്മുടെ ഭൂമി മലയാളത്തിൽ കറുപ്പു കണ്ടാൽ കയറു പൊട്ടിക്കുന്ന രണ്ടു ജന്തുക്കൾ ഉണ്ടെന്ന് കണ്ടെത്തി. കറുത്ത വസ്ത്രമോ, കുടയോ, എന്തിന് കറുത്ത മാസ്ക് കണ്ടാൽ പോലും ശുണ്ഠി മൂക്കുന്ന ഒരുത്തനും, കറുത്തവർ നൃത്തമാടുന്നത് കണ്ടാൽ കലി കേറുന്ന ഒരുത്തിയും. എന്നാൽ എപ്പോഴത്തേയും പോലെ, ഇവിടെയും രണ്ടാണ് മലയാളിയുടെ നീതിബോധം. 

ഒരാളെ ജനമൊട്ടാകെ ഒത്തു ചേർന്നു സമൂഹ മാധ്യമങ്ങളിലും, വാർത്താ മാധ്യമങ്ങളിലും തകർത്തെറിയുകയാണ്. അവർ അത് അർഹിക്കുന്നുമുണ്ട്. എന്നാൽ രണ്ടാമത്തെ മഹാനുഭാവനെ കേരള ജനത കയറൂരി വിട്ടിരിക്കുകയാണ്. അങ്ങുന്നുമിങ്ങുന്നും ചില പരിഹാസച്ചിരികൾ കേൾക്കാറുണ്ടെങ്കിലും, പൊതുവേ എന്തിനുമേതിനും കമന്റ് ബോക്സിൽ ആർത്തട്ടഹസിക്കുന്ന പൊതുജനം കമാന്നുരിയാടിയില്ല. എന്തെങ്കിലും കാണിക്കട്ടെ, നമ്മളൊന്നിനുമില്ല, എന്നാണ് പ്രബുദ്ധ ജനതയുടെ പൊതുബോധം അവറ്റകളോട് ഓതുന്നത്. 

ഈ പ്രബുദ്ധതയുടെ ഒരു പ്രത്യേകത ഇതാണ്. ആവശ്യമുള്ള സമയത്ത് തികട്ടി വരും, അല്ലാത്ത സമയത്ത് അടക്കിവെക്കും. ഈയടുത്ത് വയനാട്ടിലെ ഒരു കോളേജിൽ കുറേ 'കുട്ടികൾ' സംഘം ചേർന്ന് കൂട്ടത്തിലൊരുവനെ തല്ലിക്കൊന്നു. രക്ഷാപ്രവർത്തനം നടത്തി എന്ന് പറയേണം എന്നാണല്ലോ നമ്മളെ പറഞ്ഞു പഠിപ്പിച്ചത്. ആ സംഭവമാണോ അതോ തലയ്ക്ക് വെളിവില്ലാത്ത ഈ കിഴവി നടത്തിയ ജല്പനമാണോ ഇവിടെ കൂടുതൽ ചർച്ചയായത്? 

ഇവിടെ ഒരു കലാകാരൻ ഇടി കിട്ടിയ വിഷമത്തിൽ (രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്) തൂങ്ങി മരിച്ചു. ഇവിടെ കിടന്നു കുത്തി മറിഞ്ഞു, പോസ്റ്റിട്ട്, കമന്റിട്ട്, ആറാടുന്ന എത്രയെണ്ണം അന്ന് പ്രതികരിച്ചു? ഇത് വായിക്കാൻ മാത്രം ഭാഗ്യദോഷം വന്നുപെട്ട എന്റെ വായനക്കാരാ, നീയൊന്ന് മനസ്സിലെ പ്രതികരിക്കാനുള്ള ആ ത്വര അടക്കിവെച്ച് സമാധാനപരമായി ആലോചിച്ച് നോക്കൂ, നിന്റെ പ്രതികരണങ്ങളുടെ തോത് നീതിപൂർവമായാണോ നീ നിരത്തുന്നത് എന്ന്. മാനം നഷ്ടപ്പെട്ടവനു വേണ്ടി കരയുന്നത്രയെങ്കിലും ജീവൻ നഷ്ടപ്പെട്ടവനായി നീ കണ്ണീർ നീക്കി വെക്കുമോ? അത്രയെങ്കിലും നീതിബോധം നിനക്ക് കാട്ടാനാകുമെങ്കിൽ നീ പ്രബുദ്ധതയുടെ സമീപത്തേക്ക് നീങ്ങുകയാണ് എന്ന് പറയാം. 

ഇനി നീ പണ്ടൊരിക്കൽ ഒരു കറുത്തവനെ അപഹസിച്ച് ചവിട്ടിത്തേച്ച കഥ കൂടി കേൾപ്പിക്കാം. ഇന്നു നീ കറുപ്പിന്റെ മാനം കാക്കാൻ ഉറഞ്ഞു തുള്ളുന്നതു കാണുമ്പോൾ, എനിക്കു തോന്നുന്നത് നിന്റെയും നിന്റെ സാംസ്കാരിക നായികാനായകന്മാരുടേയും മുഖത്ത് കാർക്കിച്ചു തുപ്പാനാണ്. രണ്ടായിരത്തി പതിനേഴിൽ നമ്മുടെ മലയാള സംസ്കാരത്തിന് അടിത്തറ പാകിയ പ്രമുഖ പത്രം അടിച്ചിറക്കിയ ഈ കാർട്ടൂൺ ഒന്ന് കാണൂ. 

ഇതിനെതിരെ ഒരക്ഷരം മിണ്ടിയില്ല എന്നത്പോട്ടെ, നീചമായ ഇതിനെ ആഘോഷിച്ച പ്രബുദ്ധരാണ് നീയൊക്കെ. ബോഡി ഷെയ്മിങ്ങിനെതിരെയും പൊളിറ്റിക്കൽ കരക്ട്നസ്സിന് വേണ്ടിയുമുള്ള നിന്റെ പ്രബോധനങ്ങളുടെ യുക്തിരാഹിത്യവും അധമത്വവും പൊളിച്ചു കാട്ടുകയാണ് ഈ കാർട്ടൂൺ. ഇതൊക്കെ കൊണ്ടാടിയ നീ കറുപ്പിന്റെ അഴകിനെ പ്രകീർത്തിക്കുന്നത് കാണുമ്പോൾ പഴുത്ത് ചലം കെട്ടിയ പുണ്ണ് പഴന്തുണി കൊണ്ടു പൊത്തി വെച്ചതാണ് ഞാൻ കാണുന്നത്. 

1 comment: